Wednesday 24 October 2012

സഖാവ് ജനപക്ഷത്തോ.?






എനിക്ക് ഈ പോസ്റ്റിലൂടെ ആരെയും വക്തിഹത്യ നടത്താന്‍ ഉദ്ദേശമില്ല. എന്നാല്‍ ഇന്ന് നമ്മുടെ രാഷ്ട്രിയകേരളത്തില്‍ ഏറ്റവും ജനസമ്മതി ആര്‍ജിച്ച നേതാവാണ്‌ പ്രതിപക്ഷനേതാവ് വി സ് അച്യുതാനന്ദന്‍. പക്ഷെ  ഇന്ന് അദ്ധേഹത്തിന്റെ ഈ ജനസമ്മതി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനു കാരണം അദ്ധേഹത്തിന്റെ വാക്കുകളിലെയും പ്രവര്‍ത്തികളിലെയും വൈരുധ്യങ്ങളാണ്. അതോക്കോ പറയുന്നതിന് മുന്പ് സഖാവിന്റെ രാഷ്ട്രിയ വളര്‍ച്ച എങ്ങനെയെന്ന് പറയുക ആവശ്യമെന്ന് തോന്നുന്നു.

വി സ് അച്യുതാനന്ദന്‍


1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ജനനം. ഏഴാംതരം വരെ വിദ്യാഭ്യാസം. 1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. 1939 ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് ഉള്‍പ്പടെ അഞ്ചരവര്‍ഷം ജയില്‍ വാസം അനുഷ്ടിക്കുകയും നാലരവര്‍ഷം ഒളിവില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയുംചെയ്തു. ആവിഭക്ത കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ കൌണ്‍സില്‍ അംഗമായിരുന്നു. 1964- ല്‍ സി.പി.ഐ(എം) രൂപികരിച്ചപ്പോള്‍ സി.പി.ഐ ദേശിയ കൌണ്‍സില്‍ വിട്ട മുപ്പത്തിരണ്ട്  സഖാക്കളില്‍ പ്രധാനി. 1980 മുതല്‍ 1992 വരെ സംസ്ഥാനകമ്മറ്റി സെക്രട്ടറിയായിരുന്നു. 1985 മുതല്‍ 2009 വരെ സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. 1967, 1970, 1990, 2001 തിരഞ്ഞെടുപ്പുകളില്‍ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപെട്ടു. 2006 മുതല്‍ 2011 വരെ കേരളമുഖ്യമന്ത്രിയായിരുന്നു. 1992 മുതല്‍ 1996 വരെയും  2001മുതല്‍  2006 വരെയും നിയമസഭപ്രതിപക്ഷനേതാവുമായിരുന്നു.

സഖാവ് എങ്ങനെ ജനകീയനായി....?

സഖാവിന്റെ ബാല്യം അത്ര ശുഭകരമായഒന്നല്ലയിരുന്നു. ബാല്യത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ട്ടപ്പെട്ടു. തുടര്‍ന്ന് അച്ഛന്റെ സഹോദരിയുടെ സംരക്ഷണയില്‍ വളര്‍ന്ന സഖാവ് ഏഴാംക്ലാസ് പഠനം നിര്‍ത്തി ജ്യേഷ്ഠന്‍റെ കൂടെ തുണികടയില്‍ സഹായിയായി ജോലി ചെയ്തു പോന്നു. അന്ന് നിവര്‍ത്തന പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരുന്ന സമയം അതില്‍ പ്രചോദനം ഉള്‍ക്കൊണ്ട്‌ കോണ്‍ഗ്രസില്‍ ചേരുകയും തുടര്‍ന്ന് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുകയും ചെയ്തു.

സഖാവ് ആദ്യകാലങ്ങളില്‍ ആലപ്പുഴയിലെ കര്‍ഷകസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സര്‍ സി.പി യുടെ പോലീസിനെതിരെ സമരങ്ങള്‍ നടത്തിയും ,പാര്‍ട്ടി അംഗത്വം അത്ര സുരക്ഷിതമല്ലാത്ത ആ കാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചും, പാര്‍ട്ടിയുടെ നേതൃത്വനിരയിലെത്തി. അതിനിടക്ക് കൊടിയ മര്‍ദ്ദനങ്ങളും ശിക്ഷകളും അനുഭവിക്കേണ്ടി വന്നു. തുടര്‍ന്ന്‍ സഖാവ് ഒട്ടേറെ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോപങ്ങള്‍ സംഘടിപ്പിക്കുകയും രാഷ്ട്രിയകേരളത്തില്‍ ബഹുമാന്യനായ നേതാവായി. പാര്‍ട്ടിയിലെയും പൊതുരംഗത്തെയും കര്‍ക്കശനിലപാടുകളാണ് സഖാവിനെ ശ്രദ്ധേയനാക്കിയത്.

എന്നാല്‍ ജനസമ്മതനായ നേതാവാകുന്നത് കഴിഞ്ഞ തവണ പ്രതിപക്ഷനേതാവായിരുന്നപ്പോഴാണ്. അന്ന് സഖാവ് ഒട്ടനവധി വിവാദങ്ങളില്‍ സ്വീകരിച്ച നിലപാടുകളാണ് സാധാരണ ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചായിരുന്നു.  മതികെട്ടാന്‍ വിവാദം, കിളിരൂര്‍ പെണ്‍വാണിഭകേസ്, ഐസ്ക്രീം പാര്‍ലര്‍ കേസ്, ഇവയിലോക്കെ സ്വീകരിച്ച നിലപാടുകള്‍ പെട്ടെന്ന് ജനപ്രീതി പിടിച്ചു പറ്റി.

അതിനു ശേഷം ഭരണപക്ഷത്ത് ഇരുന്നപ്പോള്‍ അഴിമതി കേസില്‍ ഒരു മുന്‍മന്ത്രിയെ (ബാലക്കൃഷ്ണപിള്ള) ജയിലില്‍ കയറ്റി. ഒരു മന്ത്രിസ്ഥാനം  അലങ്കരിച്ച വ്യക്തിക്ക് അഴിമതികേസില്‍ തടവ്‌ശിക്ഷ കിട്ടുന്നത് നമ്മുടെ രാഷ്ട്രിയകേരളത്തിലാദ്യം. അനന്തരഫലമായി പലരും സഖാവിനെതിരെ തിരിഞ്ഞു. വ്യക്തിപരമായി പോലും, എന്നാല്‍ അവക്കൊന്നും അദ്ധേഹത്തിന്റെ പോരാട്ടത്തെ തളക്കാനായില്ല.  അതുപോലെ സഖാവിനെ  ഏറ്റവും ജനപ്രിയനാക്കിയ നടപടി മൂന്നാര്‍ കൈയേറ്റം  ഒഴിപ്പികല്‍ നടപടിയാണ്.മൂന്നാര്‍ ദൌത്യത്തിന്റെ അവസാനം സഖാവിനു ചിലപേരുദോഷങ്ങള്‍ ഉണ്ടാക്കികൊടുത്തുവെങ്കിലും ഭൂരിപക്ഷം ജനഹൃദയങ്ങളിലും അദ്ധേഹത്തെ ഒരു ജനപക്ഷ നേതാവെന്ന നിലയിയിലേക്ക് കൊണ്ടുവന്നു.

സഖാവ് ജനപക്ഷത്തോ..?

ഇന്ന് സഖാവ് സ്വീകരിക്കുന്ന നിലപാടുകള്‍ കണ്ടാല്‍ പലപ്പോഴും തെറ്റിദ്ധരിച്ചു പോവും... വിവാദവിഷയങ്ങളില്‍ ആദ്യം ജനതാല്പര്യം പോലെ നിലപാടുകള്‍ സ്വീകരിക്കുകയും, എന്നാല്‍ പാര്‍ട്ടി യോഗങ്ങളില്‍ തനിക്കെതിരെ പ്രമേയെങ്ങള്‍ വരുമ്പോള്‍  അദ്ധേഹം തന്റെ നിലപാടുകള്‍ തെറ്റാണെന്ന് അവിടെ പ്രസ്താവന നടത്തുകയും ചെയ്യുന്നു. അവസാനമായി അദ്ധേഹം പാര്‍ട്ടി കമ്മറ്റിയില്‍ മാപ്പ് പറഞ്ഞത് കൂടംകുളം സന്ദര്‍ശനവും അതിനോട് സീകരിച്ച നിലപാടിനെക്കുറിച്ചുമാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇത്തരം പ്രവര്‍ത്തികള്‍ പലതവണ സഖാവിന്റെ പക്ഷത്ത് നിന്നുണ്ടായി.

ഇവിടെയാണ് ചോദ്യമുയരുന്നത് സഖാവ് ജനപക്ഷത്തോ? സഖാവും അധികാര മോഹിയോ? അധികാരത്തിന്റെ ഭ്രമം അദ്ധേഹത്തെയും പിടികൂടിയോ?

സഖാവിന്റെ പൂര്‍വ്വകാല ചരിത്രത്തില്‍ പലരും വിലയിരുത്തുന്നത് പാര്‍ട്ടിക്കുള്ളില്‍ പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന നേതാവെന്ന വിമര്‍ശന നിലപടോടെയാണ്. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ മാറ്റം വരുത്തുവാന്‍ ശ്രമിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഇതാണ് പാര്‍ട്ടിയില്‍ അദേഹത്തിനെതിരായ പ്രധാന ആരോപണം. ഒരിക്കല്‍ പാര്‍ട്ടിയിലെ അതിശക്തരായ നേതാക്കളായിരുന്നു കെ ര്‍ ഗൌരിയമ്മയും, എം.വി രാഘവനും . ഇവരെ പുറത്താക്കാന്‍ സഖാവ് ചുക്കാന്‍ പിടിച്ചുവെന്നും ആരോപിക്കപ്പെടുന്നു.

ഇന്ന് സഖാവിന് പാര്‍ട്ടി തലപ്പത്ത് സ്വാധീനം കുറവാണ്. പക്ഷെ പണ്ടൊരിക്കല്‍  വലിയൊരു പിന്തുണതന്നെ പാര്‍ട്ടിക്കുള്ളില്‍ സഖാവിന് ഉണ്ടായിരുന്നു. അത് ശോഷിച്ച് തുടങ്ങിയത് 92 ലെ സംഘടന തിരഞ്ഞെടുപ്പിന് ശേഷമാണ്. അന്ന് അദ്ധേഹത്തിന്റെ ആശീര്‍വാദത്തോടെയാണ് ഇന്നത്തെ നേതാവ് വരുന്നത്. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റുകയും  പാര്‍ട്ടിക്കുള്ളില്‍ ഭരണത്തിനായി മല്‍സരം തന്നെ നടക്കുകയും ചെയ്തു പോരുന്നു. ഈ മത്സരത്തില്‍ തന്‍റെ പക്ഷത്തുള്ളവര്‍ക്ക് സഖാവിന്‍റെ പരസ്യപിന്തുണ ഇല്ലെങ്കിലും രഹസ്യപിന്തുണ ഉണ്ടെന്നാണ് ആരോപണം.

പാര്‍ട്ടിയില്‍ തനിക്കുള്ള ഭൂരിപക്ഷം കുറയുന്നുവന്നു തോന്നിയപ്പോള്‍ മുതലാണ് വിവാദവിഷയങ്ങളില്‍ കാര്യമായി  ജനതാല്പര്യടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈകൊണ്ടത്. ഇതിലൂടെ സഖാവ് പ്രതീക്ഷിച്ചത് രണ്ടുകാര്യങ്ങളാണ്‌, ഒന്ന് പാര്‍ട്ടിയില്‍ ഈ ജനപിന്തുണകൊണ്ട് തനിക്ക് നഷ്ട്ട്ടപെട്ട പ്രതാപം വീണ്ടെടുക്കാം മറ്റൊന്ന് തന്നെ പാര്‍ട്ടി കറിവേപ്പിലപോലെ തള്ളില്ല.

ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഏതൊരു രാഷ്ട്രിയകാരെനെപോലെയും സഖാവിനും അധികാരമോഹം ഉണ്ടെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ ഒരു യഥാര്‍ത്ഥ ജനപക്ഷനേതാവും, വിപ്ലവകാരിയുമായ നേതാവുമാണെങ്കില്‍ തന്‍റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയല്ലേ ചെയ്യേണ്ടത്? പാര്‍ട്ടി തെറ്റായമാര്‍ഗത്തില്‍ പോകുന്നുവെന്ന് കാണുമ്പോള്‍ അതിനെ ചൂണ്ടികാണിക്കേണ്ട ചുമതലയില്ലേ? അവര്‍ അംഗീകരിക്കുന്നില്ല എന്ന് കാണുമ്പോള്‍ മാപ്പ് പറഞ്ഞു ആ പ്രസ്ഥാനത്തില്‍ നില്‍ക്കുക എന്നത് ജനങ്ങളെ സ്നേഹിക്കുന്ന ഒരു വിപ്ലവകാരിക്ക് ചേര്‍ന്ന് പ്രവര്‍ത്തിയാണോ?

ഇതിന്റെ മറുവശം എന്നത് ഇനി സഖാവ് താന്‍കൂടി ചേര്‍ന്ന് വളര്‍ത്തിയ വലുതാക്കിയ പ്രസ്ഥാനം വിട്ട് പുറത്തുവന്നാല്‍ അതല്ലെങ്കില്‍ പുറത്താക്കിയാല്‍ മറ്റൊരു പ്രസ്ഥാനം  ഇതുപോലെ കെട്ടിപ്പടുക്കുക അസാധ്യം. അപ്പോള്‍ ജനസമൂഹത്തില്‍ ഇപ്പോള്‍ കിട്ടുന്ന പരിഗണന പോലും ഉണ്ടാവില്ലെന്ന് സഖാവിനറിയാം. അതിനാല്‍ തന്നെ ആ സാഹസത്തിന് ഇറങ്ങിപുറപ്പെടാന്‍ ചാന്‍സും കുറവാണ്.

സഖാവിനെ അനുകൂലിക്കുന്നവര്‍ ഇതിനെയെല്ലാം പ്രധിരോധിക്കുന്നത് പാര്‍ട്ടിവിട്ട് വരാത്തത് പാര്‍ട്ടിയെ അത്രയധികം സ്നേഹിക്കുന്നതിനാലാണ് എന്ന സെന്റിമെന്റ്ലോടെയാണ്. അങ്ങനെയെങ്കില്‍ നേരത്തെ പറഞ്ഞകാര്യമാണ് എനിക്ക് വീണ്ടും പറയാന്‍ ഉള്ളത് പ്രസ്ഥാനം വഴി തെറ്റുമ്പോള്‍ ചൂണ്ടികാണിക്കണം.അല്ലാതെ തെറ്റായ വഴിയില്‍ പോകുന്നുവെന്ന് തോന്നുന്ന പ്രസ്ഥാനത്തില്‍ കടിച്ചുതൂങ്ങികിടക്കരുത്.

തന്‍റെ നിലപാടുകള്‍ സംഘടന നേതൃത്വത്തിന്‍റെ മുന്നില്‍ മാറ്റുന്ന രാഷ്ട്രിയം ഒരിക്കലും ഒരു ജനപക്ഷവാദിയുടെതല്ല. അവസരത്തിനൊത്ത് അധികാരത്തിനായി വാക്കുകള്‍ മാറ്റുന്ന ഒരു കുശാഗ്രബുദ്ധിയായ രാഷ്ട്രിയകാരനെ മാത്രമേ കാണുവാന്‍ സാധിക്കൂ.

ഇങ്ങനോയോക്കോയാണെങ്കിലും സഖാവിന്‍റെ  ജനകീയനിലപാടുകള്‍ കുറച്ചു പേര്‍ക്കെങ്കിലും പ്രചോദനമായിട്ടുണ്ട്. എന്നാല്‍ അവര്‍ സഖാവിനോട് കാണിച്ച കൂറ് സഖാവിന് അങ്ങോട്ട്‌ കാണിക്കാനായില്ല എന്നതാണ് സത്യം. ഒരുപക്ഷെ തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും അതിനെതിരെ പോരാടുകയും ചെയ്താല്‍ താന്‍ ചോരനീരാക്കി വളര്‍ത്തിയ പ്രസ്ഥാനം പുറത്താക്കിയെക്കാം, എന്നാല്‍ മനസ്സ് മരവിച്ചിട്ടില്ലാത്ത ഒരു പറ്റം ജനസമൂഹത്തില്‍ താങ്കള്‍ ഒരു വീരയോദ്ധാവായിരിക്കും. നേരിന് വേണ്ടി പോരാടിയ പോരാളി.



Thursday 11 October 2012

വളരുന്ന ലോകവും തളരുന്ന തലമുറയും



നമ്മുടെ ലോകം പ്രകാശവേഗത്തില്‍ ആത്മാര്‍ത്ഥത ഒട്ടും ഇല്ലാത്ത പുതുമ നിറഞ്ഞ മായകാഴ്ചകളിലേക്ക് കുതിക്കുയാണ്.   ഒപ്പമെത്താന്‍ നാമും കുതിക്കുകയാണ്പലരും വഴിയില്‍ തളര്‍ന്നുപോകുന്നു. അല്ലെങ്കില്‍ ആരെങ്കിലും തളര്‍ത്തുന്നു. ഗ്രാമങ്ങളിലേക്കും നാഗരികത അതിന്റെ സ്വാര്‍ത്ഥമുഖവുമായി കടന്നു വരികയാണ്. ഇന്ന് വളര്‍ന്നുവരുന്ന പുതുലോക തലമുറ സ്വാര്‍ത്ഥതയുടെ കൈപിടിയില്‍ ഒതുങ്ങുവാന്‍ താല്‍പ്പര്യപെടുകയാണ്. സ്വാര്‍ത്ഥത അവരെ സ്വന്തം ജീവിതം മാത്രം നോക്കി ജീവിക്കാന്‍  പ്രേരിപ്പിക്കുന്നു. അവിടെ സ്നേഹബന്ധങ്ങള്‍ക്ക് വെറും കീറകടലസിന്റെ വില മാത്രം.  സ്നേഹബന്ധങ്ങള്‍ വെറും അഭിനയം മാത്രം ആകുമ്പോള്‍  സ്നേഹം വലിയൊരു കള്ളമായി മാറുന്നു. ഒരു മനുഷ്യന് ഉണ്ടാവേണ്ട കരുണസ്നേഹം, വിട്ടുവീഴ്ചഇതൊന്നും ഇന്ന് വളര്‍ന്നു വരുന്ന പല കുട്ടികളിലും കാണാനില്ല. ഇതിനെ തലമുറയുടെ വ്യതിയാനം എന്ന രീതിയില്‍ പലരും വ്യഖ്യാനിക്കുന്നു. എന്നാല്‍ അങ്ങനെ ഒരു പ്രശ്നം അല്ല എന്നാണ് എന്റെ പക്ഷം. ഇത് നമ്മളായി വരുത്തിവച്ച വിനയാണ്.

ഈ തലമുറ ഇങ്ങനെ ആയി തീര്‍ന്നതിനു കാരണം നമ്മള്‍ ഓരോരുത്തരുമാണ്പണ്ടുകാലത്ത് സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലെങ്കിലുംകുട്ടികളും യുവാക്കളും കുടുംബപശ്ചാത്തലത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും മാനവിക ഞ്ജാനം കൈവരിച്ചിരുന്നു. അന്ന് സ്കൂള്‍ വിദ്യാഭ്യാസം എന്നത് സാധാരണകാരന് അത്ര പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നല്ലായിരുന്നു. അതുകൊണ്ട് ആദ്യകാല തലമുറ അക്ഷര ഞ്ജാനം കൊണ്ട് പുറകില്‍ ആയിരുന്നെങ്കിലും അവര്‍ സമൂഹത്തോടും കുടുംബങ്ങളോടും ഇഴചേര്‍ന്നു ജീവിച്ചവര്‍ ആയിരുന്നു.  ഇന്നത്തെ കുടുംബ സാമൂഹ്യക പശ്ചാത്തലങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെങ്കിലും   വളര്‍ന്നു വരുന്ന തലമുറ തന്റെ ജീവിതം മാത്രം കൂട്ടുപിടിച്ച് മുന്നോട്ടു കുതിക്കുവാന്‍ ഒരുങ്ങുന്നു. അവര്‍ക്ക് മുന്നില്‍ കുടുംബംസമൂഹംതുടങ്ങിയ സ്നേഹബന്ധങ്ങളൊന്നും തടസ്സമാവുന്നില്ല. വളര്‍ന്നു വരുന്ന തലമുറ സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്നു വരുന്നു. അവര്‍ സമൂഹ്യമൂല്യങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ല. അവയെല്ലാം പുച്ഛമനോഭവത്തോടെ നോക്കി കാണുന്നു. 

ഇങ്ങനെയുള്ള ഈ മാറ്റങ്ങള്‍ക്ക് കാരണം നമ്മള്‍ ചെറുപ്പംതൊട്ടു ശീലിച്ചു വന്ന രീതികള്‍ കൊണ്ടാണ്. അവയിലെ പ്രശ്നങ്ങള്‍ കൊണ്ടാണ്. ഇന്ന് അംഗന്‍വാടി എന്ന് കേട്ടാല്‍ പല കുട്ടികളും വാ പൊളിക്കും അവര്‍ക്ക് പരിചിതം നേഴ്സറിയാണ്. ഒരു കുട്ടിക്ക് നാലുവയസ്സ് ആകുമ്പോള്‍ തുടങ്ങും പഠനജീവിതം
. നേഴ്സറി, എല്‍ കെ ജി, യു കെ ജി. ഒന്നാം ക്ലാസ്സ്‌ എത്തുന്നതിനു മുന്‍പ് മൂന്നു തരം പഠനമുറികള്‍ എന്നാല്‍ പണ്ട് ഈ വിദ്യാഭ്യാസം അംഗന്‍വാടിയില്‍ ഒതുങ്ങിയിരുന്നു.   ഈ ക്ലാസ്സ്‌ മുറികള്‍ ബാല്യത്തിലെ അവന്റെ മനസ്സിലെ സ്വാര്‍ത്ഥമത്സരാര്‍ത്ഥിയെ ഉണര്‍ത്തുകയാണ്. ആര്‍ത്തുല്ലസിച്ച് ജീവികേണ്ട ആ പ്രായത്തില്‍ പഠനഭാരവും അതിന്റെ ആകുലതയും ആ പിഞ്ചുമനസ്സിലെ ചിന്തകളെ മറ്റൊരുതലത്തിലേക് നയിക്കുന്നു. ഈ പ്രായത്തില്‍ തന്നെ കുട്ടികളെ കൂട്ടുകാരുമൊത്ത് വീടിനു പുറത്തു വിടാനൊന്നും ഒരു മാതാപിതാക്കള്‍ക്കും ഇഷ്ട്ടമല്ല.

അതിനു പലകാരണങ്ങള്‍ ഉണ്ട്. ഒന്ന് മക്കള്‍ വഴിപിഴച്ചു പോകും എന്നാ അബദ്ധധാരണ, ഇത് അബദ്ധധാരണയാണെന്ന് പറയാന്‍ കാരണം മക്കളെ ലോകത്തെ അവരുടെ കണ്ണില്‍ കൂടി കാണുവാന്‍ പഠിപ്പിക്കണം.  അതിലെ തെറ്റും ശരിയും അവര്‍ക്ക് മനസ്സിലാക്കി കൊടുക്കുക. അല്ലാതെ വീട്ടില്‍ പൂട്ടി ഇട്ടാല്‍ ഒരു കുട്ടിയും നന്നാവില്ല. അതിനു പകരമായി കുട്ടികള്‍ക്ക് വീട്ടില്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നീസജീകരണങ്ങള്‍ എല്ലാം ഒരുക്കി കൊടുക്കും. പിന്നീടു അവര്‍ ഈ ഉപകരണങ്ങള്‍ക്ക് അടിമയാകുകയും. അത് നല്‍ക്കുന്ന മായ ലോകത്ത് മുഴുകി ഇരിക്കുകയും ചെയ്യും.  പിന്നീട് അവര്‍ക്ക് അതാണ് ലോകം. എന്നാല്‍ ഇന്ന് ഈ ഉപകരണങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ അപകടം പതിയിരിക്കുന്നത്‌ എന്ന് മാതാപിതാക്കള്‍ മനസ്സിലാക്കുന്നില്ല. മാതാപിതാക്കള്‍ പലരും ഇന്ന് കുട്ടികളുടെ മേല്‍ പ്രതീക്ഷ വെക്കുന്നത് ഉയര്‍ന്ന ഉധ്യോഗത്തില്‍ നിന്നും ലഭിക്കുന്ന പണത്തിലാണ്. അതിനാല്‍ അവരെ ആ രീതിയില്‍ പഠിപ്പിക്കുകയും അതിനായി മാത്രം ഉണ്ടാക്കിയ റോബോട്ടിനെ പോലെ അനുസരിപ്പികാന്‍ ശ്രമിക്കുകയും ചെയ്യും. അവന്റെ സ്കൂള്‍ ജീവിതവും ആ രീതിയില്‍ തന്നെയായിരിക്കും. ഏതെങ്കിലും കുട്ടികള്‍ മണ്ണില്‍ കളിക്കുന്നതോ മറ്റോ കണ്ടാല്‍ വീഴും അരുതെന്ന ആക്രോശം. മണ്ണില്‍ കളിക്കുന്നത് ചീത്ത കുട്ടികള്‍,.

അവര്‍ മുതിര്‍ന്ന ക്ലാസ്സുകളിക്ക് പ്രവേശിക്കുമ്പോഴും സ്ഥിതി വ്യത്യസ്തമൊന്നുമല്ല.മറിച്ച് പഠന ഭാരവും അതിന്റെ പിരിമുറുക്കങ്ങളും ഏറിയിരിക്കും. പണ്ടൊക്കെ സ്കൂള്‍ പഠനം എന്ന്പറഞ്ഞാല്‍ പ്രകൃതിയോടു ഇഴചേര്‍ന്ന പഠനം ആയിരുന്നു. ഏതെങ്കിലും ഒരു മരച്ചുവട്ടില്‍ ആയിരിക്കും മിക്കപ്പോഴും പഠനം. ക്ലാസ്സ്‌ മടുക്കുമ്പോള്‍ മരത്തെയും മരത്തില്‍ ഇരിക്കുന്ന കിളിയും എല്ലാം ശ്രദ്ധിച്ചു ഒരു രസകരമായ പഠനം ആയിരുന്നു അന്ന്. ഒരു പീരീഡ്‌ ക്ലാസ്സ് ഇല്ലെങ്കില്‍ ഇറങ്ങുകയായി കമ്പും കോലുമായി കളിക്കാന്‍.
, എല്ലാം കഴിഞ്ഞു കയറുമ്പോള്‍ കണ്ടംപൂട്ടി വരുന്ന കാളയെക്കാലും കഷ്ട്ടം ആയിരിക്കും. സ്കൂളില്‍ നിന്നും വരേണ്ട താമസം ബാഗും എറിഞ്ഞു ഒരോട്ടം ആയിരിക്കും പിന്നെയും കളിക്കാന്‍ പിന്നെ സന്ധ്യമയങ്ങുമ്പോള്‍ വരും. ഇതാണ് പഴയ കുട്ടികാലം. ഇന്ന് അതൊക്കെ മാറി സ്കൂള്‍ ജീവിതം ക്ലാസ്സ്‌ മുറികളില്‍ മാത്രം. തിരിച്ചുവീട്ടില്‍ വന്നാല്‍ കമ്പ്യൂട്ടര്‍ , ടി വി, പഠനം എന്നിവയില്‍ മാത്രം ആയിരിക്കും ശ്രദ്ധ. പഴയതലമുറയിലെ യുവാക്കള്‍ വൈകുന്നേരങ്ങളില്‍ നാട്ടിലെ ഏതെങ്കിലും ഒരു സ്ഥലത്ത് ഒത്തുകൂടുകയും നാട്ടുവര്‍ത്തമാനങ്ങളും, ലോകവിശേഷങ്ങള്‍ പങ്കു വച്ചുംചര്‍ച്ച ചെയ്തും അവിടെ ഒരു നല്ല സൌഹൃദകൂട്ടായ്മ ഉണ്ടാക്കി എടുക്കാറുണ്ടായിരുന്നു. അത് സാമൂഹ്യക ഐക്യത്തിന്റെ ഒരു തെളിവുകൂടി ആയിരുന്നു. ഇന്ന് വളര്‍ന്നുവരുന്ന തലമുറ ഇങ്ങനെ ഒരു സൌഹൃദസായാഹ്നം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാറില്ല.  ചുട്ടയിലെ ശീലം ചുടലവരെ എന്ന് പറയുന്നതുപോലെ അവര്‍ സൌഹൃദം ഇന്റര്‍നെറ്റിലും, മൊബൈല്‍ ലോകത്തുമായി ഒതുക്കുന്നു. അങ്ങനെയുള്ള ആ സൌഹൃദം നീണ്ടുനില്‍ക്കറുമില്ല പലപ്പോഴും.

കുറച്ചുകാലങ്ങള്‍ മുന്‍പ് വരെ ഓരോ നാട്ടിലും ഒന്നും രണ്ടും വായനശാലകള്‍ ഉണ്ടാകാറുണ്ട്, അതിനോട് ചേര്‍ന്ന് ക്ലബുകളും. ഇവയിലൊക്കെ യുവാക്കളുടെ വലിയൊരു സാന്നിദ്ധ്യം തന്നെയുണ്ടായിരുന്നു. ക്ലബ്ബുകള്‍ ഓണത്തിനും, ക്രിസ്തുമസ്സിനും, വിഷുവും എന്ന് വേണ്ട എല്ലാ ആഘോഷങ്ങളെയും ഉത്സവമാക്കി മാറ്റിയിരുന്നു. ഇന്ന് അതെല്ലാം പലയിടങ്ങളിലും ചരിത്രത്തിന്റെ ഏടുകളില്‍ മാത്രം അവശേഷിക്കുന്നു. സായാഹ്നസൌഹൃദ -കൂട്ടായ്മകള്‍ പോയി മറഞ്ഞതോടെ ഇന്ന് പലസ്ഥലങ്ങളിലും വായനശാലകള്‍ പോലും ഇല്ല. ഇന്ന് സ്വന്തം നാട്ടില്‍ നില്‍ക്കുവാന്‍ ആരും ഇഷ്ട്ടപെടുന്നില്ല. നാട്ടില്‍ ഉള്ളവര്‍ പോലും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കായി മിനകെടാറുമില്ല. അവര്‍ക്ക് അവരുടെ കാര്യം മാത്രം.

പ്രൈമറി പഠനം കഴിഞ്ഞു അല്ലെങ്കില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഓരോരുത്തരും നഗരങ്ങളിലേക്കും മറ്റും ചേക്കേറും. ഇങ്ങനെ പോകുന്നവരെ അന്ന് നിയന്ത്രിക്കാന്‍ ആരും തന്നെ ഉണ്ടാവാറില്ല. അവര്‍ നഗരത്തിന്റെ ആഘോഷങ്ങളില്‍ മതിമറന്നു ജീവിക്കും. എന്നാല്‍ അകലങ്ങളില്‍ ഇരിക്കുന്ന മാതാപിതാക്കള്‍ ഇതൊക്കെ അറിയുക വിരളം. ജീവിതചിലവുകള്‍ ഏറുമ്പോള്‍ അവര്‍ പണം കായിക്കുന്ന മരങ്ങള്‍ തേടിയിറങ്ങുകയായി. ചിലര്‍ ചാരിത്ര്യം പോലും വിലക്ക് കൊടുക്കും. ചിലര്‍ അതിനെ എന്‍ജോയിമെന്റ്  എന്ന രീതിയില്‍ സമീപിക്കുന്നു. അവര്‍ക്ക് മുന്നില്‍ ജീവിതം എന്നുള്ളത് ആഘോഷിക്കാന്‍ മാത്രമുള്ളതാണ്. മറ്റു ചിലര്‍ നല്ലരീതിയില്‍ പഠിക്കും, ജോലി സമ്പാദിക്കും എന്നാല്‍ അവര്‍ സ്വാര്‍ത്ഥത നിറഞ്ഞവര്‍ ആകും. അവര്‍ക്ക് മുന്നില്‍ ഒന്ന് മാത്രം സമൂഹത്തില്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുക.

ഇന്നുള്ള ഈ തലമുറയുടെ രീതി എന്ന് പറഞ്ഞാല്‍ ഞാന്‍ പിടിച്ച മുയലിനു നാല് കൊമ്പ് എന്ന രീതിയില്‍ ആണ്. ഞാന്‍ മാത്രം ശരി ബാക്കി ഉള്ളവരെല്ലാം തെറ്റ്. അവര്‍ ആരുടെയും ഉപദേശവും സ്വീകരിക്കാന്‍ ഒരുക്കമല്ല. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച ഈ തലമുറക്ക് മാനവികഞ്ജാനം ഒട്ടും തന്നെയില്ല. അവര്‍ പഠിച്ചതും വളര്‍ന്നതും ജോലിയും, സമൂഹത്തില്‍ ഉയര്‍ന്ന സാമ്പത്തികസ്ഥിതിയും മുന്നില്‍ കണ്ടാണ്‌., അവരെ അങ്ങനെ വളര്‍ത്തിയ മാതാപിതാക്കള്‍ ആണ് അതിനു കുറ്റകാര്‍, ഒരിക്കല്‍ പോലും അവരെ മാനവികഞ്ജാനമോ, കുടുംബത്തിനു ഉണ്ടാവേണ്ട പവിത്രതയോ ഒന്നും പഠിപ്പിക്കുകയോ, മനസ്സിലാക്കി കൊടുക്കുവാനോ ശ്രമിച്ചിരുന്നില്ല. ചിലമാതാപിതാക്കള്‍ പണത്തിലൂടെയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. അവരും പണത്തിനെ മാത്രമേ സ്നേഹിക്കൂ. അതിനാല്‍ പ്രായം ചെല്ലുമ്പോള്‍ അവര്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍  കൊണ്ടാക്കുന്നു. അവിടെ അവിടെ പണം കൊടുത്ത് മാതാപിതാക്കളെ സ്നേഹിക്കുന്നു. വൃദ്ധസദനങ്ങള്‍ പെരുകുമ്പോള്‍ അലറിവിളിച്ചിട്ട് കാര്യമൊന്നും ഇല്ല. അതിനു കാരണക്കാര്‍ നമ്മളും കൂടിയാണെന്ന ബോധ്യം ഉണ്ടാവണം.

നമ്മള്‍ അവരെ മാത്രംപഴിചാരിയിട്ട് കാര്യം ഉണ്ടോ? തങ്ങളുടെ മക്കളെ സ്നേഹം എന്തെന്ന് മനസ്സിലാക്കി കൊടുക്കണമായിരുന്നു. വീട്ടിലേക്കു ഒരു ഭിക്ഷകാരന്‍ വരുമ്പോള്‍ ആട്ടി ഓടിക്കും, എന്നാല്‍ മക്കള്‍ക്ക്‌ മുന്നില്‍ വച്ച് ആ വരുന്ന ഭിക്ഷകാരന് എന്തെങ്കിലും കൊടുത്താല്‍ ആ കുട്ടികളുടെ മനസ്സ് എന്തായിരിക്കും? അല്ലെങ്കില്‍ എന്തുകൊണ്ട് നാം ആ സല്‍പ്രവര്‍ത്തനം ചെയ്തു എന്ന് മനസ്സിലാക്കി കൊടുക്കണമായിരുന്നു. വീട്ടിലെ ഒരു പണിക്കും കൂടെ ചേര്‍ക്കാതെ പോന്നു സൂക്ഷികുന്നത്പോലെ വളര്‍ത്തുന്ന പിള്ളേര്‍  വളര്‍ന്നു വരുമ്പോള്‍ വീട്ടുജോലികളില്‍ അഞ്ജര്‍ ആയിരിക്കും. അതുകൊണ്ട്തന്നെ ഈ തലമുറയിലെ ഭൂരിപക്ഷം ആണ്‍കുട്ടികള്‍ക്ക് കൃഷിപണിയോ,പെണ്‍പിള്ളേര്‍ക്ക് അടുക്കളപണിയോ അറിയില്ല. 

ഇങ്ങനെയുള്ള കുട്ടികള്‍ കല്യാണം കഴിഞ്ഞു മറ്റൊരു കുടുംബത്തിലേക്ക് പോകുന്നു. അല്ലെങ്കില്‍ മറ്റൊരു കുടുംബത്തില്‍ നിന്ന് കല്യാണം കഴിച്ചു കൊണ്ട് വരുന്നു.അവിടെ അവര്‍ വിഷമതകള്‍ പലതും അറിയും. കാരണം മിക്കവാറും സ്വഭാവത്തില്‍  പോരുത്തകെടുകള്‍ ഉണ്ടാകും. എന്നാല്‍ ഇതൊന്നും പോരുത്തപെട്ടു പോവാന്‍ കഴിയാത്തവര്‍ ആള്‍ക്കാര്‍ അടുത്ത ദിവസം തന്നെ പിരിയും.ഈ പിരിയുന്നവരില്‍ കൂടുതലും ഈഗോ പ്രശ്നം തന്നെ ആയിരിക്കും. അതിനും കാരണം കുടുംബത്തില്‍ നിന്നും കിട്ടേണ്ട അറിവില്ലായ്മയാണ്.  മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ വിട്ടുവീഴ്ചയും നല്ല ശീലവും പഠിപ്പിച്ചില്ല.

ഇനി എങ്കിലും മനസ്സിലാക്കുക. ലോകം വളര്‍ന്നപ്പോള്‍ തലമുറ തളരാന്‍ കാരണം നമ്മള്‍ ഓരോരുത്തരും ആണെന്ന സത്യം. ഇനിയെങ്കിലും നമ്മുടെ മക്കളെ വിട്ടുവീഴച്ചയുംസ്നേഹവും, കരുണയും,  മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിക്കാം.




Thursday 4 October 2012

കള്ളം പ്രണയത്തിന്റെ കൂട്ടുകാരനാണ്..


വേര്‍പിരിയലിന് ശേഷം തീര്‍ത്തും അപ്രതീക്ഷിതമായി അവന്‍ അവളെ കണ്ടു. എന്നാല്‍ അവളിൽ ഇപ്പോഴും ആ പ്രണയം അതേ അളവിൽ നിലനിന്നിരുന്നു. മറിച്ച് അവന്റെ വീട്ടുകാർ അവനൊരു കല്ല്യാണം ഉറപ്പിച്ചിരിക്കുന്നു. ആ കൂടികാഴ്ച ഇരുവരുടേയും മനസ്സിൽ കനല്‍ കോരിയിട്ടു. അവള്‍ അവളുടെ ഭാവി ഇങ്ങനെ നിര്‍വചിച്ചു

“ നീ മറ്റൊരാളെ വിവാഹം കഴിച്ചു എന്ന് കരുതി ഞാന്‍ മറ്റൊരു വിവാഹത്തിനു സമ്മതിക്കും എന്ന് നീ കരുതണ്ട.. പക്ഷെ നിന്റെ ഇപ്പോഴുള്ള കുട്ടി നിന്നെ എപ്പോഴെങ്കിലും വിട്ടു പിരിഞ്ഞാല്‍ നീ എന്നെ സ്വീകരിക്കാന്‍ മനസ്സ് കാണിക്കുമോ? അവള്‍ നിന്നെ വിട്ടുപിരിയണം എന്ന് എനിക്കില്ല. നിന്റെ സന്തോഷം എന്തോ അത് എനിക്ക് കണ്ടാല്‍ മതി.”

അവന്‍ അതിനു മറുപടി നല്‍കിയതാവട്ടെ ഇങ്ങനെയും

“എന്റെ നല്ല കാലത്ത് നിന്നെ എന്റെ ജീവിതത്തിന്റെ പങ്കായി ചേര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ എന്റെ മോശം കാലത്തും നിന്നെ എന്റെ ജീവിതത്തില്‍ ചേര്‍ക്കാന്‍ ആവില്ല.. “

വീണ്ടും  വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ അവളെ കാണുമ്പോള്‍ അവന്റെ കണ്ണുകളിൽ ആദ്യം പതിഞ്ഞത് അവളുടെ നെറ്റിയിലെ സിന്ദൂരമാണ് അവളുടെ കൂടെ തന്നെക്കാള്‍ സുന്ദരനും സുമുഖനുമായ ഒരുവന്‍. അവനെ കണ്ടതും അവള്‍ ചിരിച്ചുകൊണ്ട് കൂടെ നില്‍ക്കുന്ന സുമുഖനെ പരിചയപെടുത്തി.

അവളെ കണ്ടു പിരിയുമ്പോള്‍ അവന്റെ മനസ്സ് മന്ത്രിച്ചു ഒരാള്‍ക്ക് ഇങ്ങനെ കള്ളംപറയാന്‍ ആവുമോ? ശരിയാ പ്രണയം എന്ന് പറയുന്നത് തന്നെ കള്ളം അല്ലെ...?




Friday 28 September 2012

MY LOVE

As the moon lights up the sky, I shall think of u, & try not to cry,
I will flow upon the echoes of darkness as my thoughts drift over to u,
I will remember sweet kisses from the wind, as they touched my lips in spring
will recall all the love words that were spoken between u & me
I will feel ur heartbeat even though u sit thousands of miles from me,
I will feel ur breadth upon my skin, as I feel the genlte pressure of ur hand, even though it is only the wind.
I will feel ur lips on mine, though briefly I close my eyes,
n see u standing before me, & I whisper darling remember me please,
As no moment will pass within my life, that I don't thnk of u,
& this love I hold always for u inside.



Tuesday 18 September 2012

ന്യുട്രിനോ: കേരളം കാണാന്‍ പോകുന്ന അടുത്ത വിവാദം


ഒരു പുതിയ വിവാദത്തിനു തിരികൊളുത്തികൊണ്ട് നമ്മുടെ പ്രതിപക്ഷനേതാവിന്‍റെ പ്രസ്താവന വന്നുകഴിഞ്ഞു.


അമേരിക്കയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ന്യുട്രിനോ പരിക്ഷശാല വരുന്നു.

കൂടംകുളം ആണവനിലയത്തിനെതിരെ പ്രക്ഷോഭം ശക്തി പ്രാപിച്ചപ്പോള്‍ തന്നെ. ന്യുട്രിനോ വിവാദവും തിരികൊളുത്തിയതിനാല്‍ ഈ പ്രസ്താവന നല്ല സമയത്ത്തന്നെയെന്നു പറയാം.


എന്താണ് ന്യുട്രിനോ











ചാര്‍ജ്ജില്ലത്തതും പിണ്ഡം വളരെകുറവായതും പ്രകാശവേഗത്തിനോടടുത്തുള്ള വേഗതയില്‍ സഞ്ചരിക്കുന്നതുമായ ഒരു അടിസ്ഥാനകണികയാണ് ന്യുട്രിനോ. ഫെര്‍മിയോണ്‍ കുടുംബത്തില്‍ പെട്ട ഇവ സാധാരണ ദ്രവ്യത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വളരെകുറച്ച് മാറ്റമേ സംഭവിക്കുന്നുള്ളൂ. അതിനാല്‍ തന്നെ ഇവയെ കണ്ടെത്താനും വളരെ വിഷമകരമാണ്. ന്യുട്രിനോകള്‍ മൂന്നുതരമാണ്. ഇലക്ട്രോണ്‍ ന്യുട്രിനോ, മ്യൂഓണ്‍ ന്യുട്രിനോ, ടാവു ന്യുട്രിനോ ഇവക്കെല്ലാം പ്രതികരണങ്ങളായ ആന്റി ന്യുട്രിനോകളും ഉണ്ട്. 1930 ല്‍ വുള്‍ഫ് ഗാങ്ങ് പോളിയാണ് ന്യുട്രിനോയുടെ സാന്നിധ്യം നമ്മുടെ പ്രപഞ്ചത്തില്‍ ഉണ്ടെന്ന് പറഞ്ഞത്. എന്നാല്‍ ഇത് ആന്റിന്യുട്രിനോകള്‍ ആണെന്ന് തെളിയച്ചത് 1956ല്‍ ക്ലയിഡ് കൌൺസും ഫ്രഡറിക്ക് റെയിൻസും സഹപ്രവർത്തകരുമാണ്.

ന്യുട്രിനോകള്‍ക്ക് പിണ്ഡം ഇല്ലായെന്നാണ് ആദ്യമൊക്കെ ശാസ്ത്രലോകം കരുതിയത്‌. എന്നാല്‍ 1998ല്‍ സൂപ്പർ-കാമിയോകാൻഡെ പരീക്ഷണത്തിലൂടെ ന്യുട്രിനോക്ക് പിണ്ഡം ഉണ്ടെന്ന് തെളിയിച്ചു. അതിനുകാരണം അതിന്റെ തരത്തിലുണ്ടാകുന്ന മാറ്റം. എന്ന് പറഞ്ഞാല്‍ മൂന്ന് തരം ന്യുട്രിനോകള്‍ ഉണ്ടെന്ന് പറഞ്ഞല്ലോ അവയിലുണ്ടാകുന്ന മാറ്റം. അവ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മാറുന്നു. ( ഓരോ തരം ന്യുട്രിനോയും ഫ്ലേവര്‍ എന്ന് പറയുന്നു. മാറുന്ന തരം മാറ്റത്തെ ന്യുട്രിനോ ആന്തോളനം എന്നും പറയുന്നു.)

ന്യുട്രിനോയുടെ സ്രോതസ്സുകള്‍ എന്ന് പറയുന്നത്. സൂര്യന്‍, പിന്നെ മറ്റുള്ള നക്ഷ്ത്രങ്ങള്‍. സൂപ്പര്‍ നോവകള്‍ ഇവയെല്ലാം. എന്നാല്‍ മനുഷ്യന്‍ വഴി നിര്‍മ്മിക്കുന്ന ന്യുട്രിനോകളും ഉണ്ട്. ന്യുക്ലിയാര്‍ റിയാക്ടറുകള്‍ വഴിയാണ് അവ നിര്‍മ്മിക്കപെടുന്നത്. പക്ഷെ ഇവയെല്ലാം ആന്റിന്യുട്രിനോകള്‍ ആണ്. കാരണം ഇവയൊന്നും പദാർത്ഥവുമായി  കൂടിചേരില്ല എന്നതുകൊണ്ട്‌ തന്നെ. അതിനാലാണ് സൂര്യനില്‍ നിന്ന് ന്യുട്രിനോകള്‍ രക്ഷപെടുന്നതും.

ഇന്ന് നമ്മുടെ ഭൂമിയില്‍ കാണുന്ന ഭൂരിഭാഗം ന്യുട്രിനോകളും സൂര്യനില്‍ നിന്ന് വരുന്നവയാണ്. നമ്മുടെ ശരീരത്തിലൂടെ ഓരോ സെക്കന്റിലും 50,000 കോടി സോളാർ ഇലക്ടോൺ ന്യൂട്രിനോകൾ കടന്നു പോകുന്നുണ്ട് എന്നാണ് കണക്ക്. എന്നാല്‍ ഇവയൊന്നും നമ്മളില്‍ ഒരു മാറ്റവും വരുത്തില്ല.



ന്യുട്രിനോയും  പരീക്ഷണങ്ങളും



1956 ല്‍ ന്യുട്രിനോയുടെ സാനിദ്ധ്യം തെളിയിക്കപെട്ട ശേഷം അതിനെ ചുറ്റിപ്പറ്റി കുറെയേറെ പഠനങ്ങളും പരീക്ഷണങ്ങളും നടന്നു. ഇക്കാലയളവുവരെ നടന്ന പരീക്ഷണങ്ങള്‍ ന്യുട്രിനോയുടെ ഗുണഗണങ്ങളെ കുറിച്ചായിരുന്നു.



1964- ഭൌതീക ശാസ്ത്രജ്ഞരായ ജോൺ ബക്കാൾ, റെയ്മണ്ട് ഡേവിഡ് ജൂനിയര്‍ എന്നിവര്‍ ചേര്‍ന്ന് എത്ര സൂര്യന്യുട്രിനോകള്‍ ഭൂമിയില്‍ എത്തുമെന്നും അത് പ്രതിപ്രവര്‍ത്തിച്ച്‌ എത്ര റേഡിയോ ആക്ടിവ് ആര്‍ഗണ്‍സ് ഉണ്ടാകുമെന്നും പഠനം നടത്തി. 4 വര്‍ഷം എടുത്ത് 1968ല്‍ പഠന റിപ്പോര്‍ട്ട്‌ പുറത്തുവന്നു. എന്നാല്‍ സിദ്ധാന്തപരമായി പ്രവചിച്ച ന്യൂട്രിനോകളുടെ എണ്ണവും പരീക്ഷണം ചെയ്തപ്പോൾ കിട്ടിയ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട് ഈ പഠനത്തെ തളര്‍ത്തി.


നീണ്ട 20 വര്‍ഷം ഇതിനെക്കുറിച്ച് പഠനം നടത്തി. അപ്പോഴെല്ലാം ആദ്യം കിട്ടിയ കണക്കുകള്‍ ആണ് ലഭിച്ചത്. ആ നിരന്തര പരീക്ഷണങ്ങളിലൂടെ അവര്‍ മനസ്സിലാക്കിയത്  പ്രവചിച്ചതിന്റെ മൂന്നിലൊന്ന് ന്യൂട്രിനോകളെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ എന്നാണ്.

ഇതിനെ അടിസ്ഥാനമാക്കി 1969 ല്‍ സോവിയറ്റ് യൂണിയനിലെ ബ്രുണോ പോന്റെക്രോര്‍വോ , വ്ളടിമര്‍ ഗ്രിബോവ് എന്നീ രണ്ട് ഭൌതീക ശാസ്ത്രജ്ഞർ ന്യൂട്രിനോ നമ്മൾ ഇതു വരെ മനസ്സിലാക്കിയതിനു വിരുദ്ധമായി ആണ് പെരുമാറുക എന്ന് സിദ്ധാന്തിച്ചു.

പിന്നെ 21 വര്‍ഷത്തിനുശേഷം 1989-ൽ ഒരു ജപ്പാൻ-അമേരിക്കൻ സംയുക്ത പരീക്ഷണ സംവിധാനം ജപ്പാനിൽ സ്ഥാപിച്ചു. ഈ ഗ്രൂപ്പ്‌ കാമിയോകണ്ടേ എന്നാണ് അറിയപെട്ടിരുന്നത്. ശുദ്ധ ജലം ഉപയോഗിച്ചു കൊണ്ടുള്ള ഒരു ഡിറ്റക്ടർ ആണ് ഈ പരീക്ഷണത്തിന് ഉപയോഗിച്ചത്. ഇവിടെ പോരുത്തകെടുകള്‍ കുറവായിരുന്നതിനാല്‍ മൂന്നില്‍ ഒന്ന് ന്യുട്രിനോകളെ കണ്ടുപിടിക്കാന്‍ ആയി.

പിന്നീട് 1990 റിന് അടുത്തുള്ള വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പല പരീക്ഷണങ്ങള്‍ നടന്നു. ഇറ്റലിയിലും റഷ്യയിലും നടന്ന പരീക്ഷണങ്ങളിൽ ഗാലിയം ഉൾക്കൊള്ളുന്ന ഭീമൻ ഡിറ്റക്ടറുകൾ ആണ് ഉപയോഗിച്ചത്.  ഇറ്റലിയിലെ പരീക്ഷണം ഗലെക്സ് എന്നും റഷ്യയിലെ സാഗെ എന്നും അറിയപെട്ടു. ഇതില്‍ താഴ്ന്ന ഊര്‍ജം ഉള്ള മൂന്നില്‍ ഒന്ന് ന്യുട്രിനോകാളെയേ കണ്ടെത്താന്‍ ആയുള്ളൂ.

             

 ഇതിനു പുറമേ ജപ്പാനില്‍ "സുപ്പെര്‍ കാമിയോകൊണ്ടേ ഡിറ്റ്ക്ട്ടര്" ഉണ്ടാക്കി പരീക്ഷം തുടന്നു. എന്നാല്‍ പഴയതില്‍ നിന്ന് വലിയ മാറ്റമോന്നും വരുത്താന്‍ ഈ പരീക്ഷണത്തിനും ആയില്ല. പിന്നീട് കുറെ പരീക്ഷങ്ങള്‍ തുടര്‍ന്നാലും പൊരുത്തകേടുകള്‍ തുടര്‍ന്നതിനാല്‍ ന്യുട്രിനോകള്‍ക്ക് മാറ്റം സംഭവിക്കുന്നു എന്നതില്‍ വിശ്വസിച്ചു പോന്നു. എന്നാല്‍ അവയെക്കുറിച്ച് കൂടുതല്‍ പഠിക്കാനൊന്നും സാധിച്ചില്ല.

കേരളത്തിലെ പരീക്ഷണം

അമേരിക്കയിലെ പ്രമുഖ ശാസ്ത്രഗവേഷണ സ്ഥാപനമായ ഫെര്‍മിലാബിലാണ് പരീക്ഷണത്തിന്റെ തുടക്കം. അവിടുത്തെ ന്യുട്രിനോ ഫാക്ടറിയില്‍ സ്പോടനത്തില്‍ നിര്‍മ്മിക്കുന്ന ന്യുട്രിനോയെ ഭൂമിയിലൂടെ കടത്തിവിടുന്നു. ഇവ ഭൂമിയിലൂടെ സഞ്ചരിച്ചാല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ എത്തും. ദക്ഷിണേന്ത്യയിലും വിയറ്റ്നാമിലുമൊക്കെ അവയെ എത്തിക്കാന്‍ ആവും. മുന്‍പ് ഇതിനെക്കുറിച്ച് ഇന്ത്യ പഠനം നടത്തുകയും, ഇന്ത്യയുടെ ശാസ്ത്ര മികവും കണക്കില്‍ എടുത്തു അമേരിക്ക ഈ പദ്ധതി ഇന്ത്യയില്‍ തുടങ്ങാം എന്ന് കരുതി. ഊട്ടി തിരഞ്ഞെടുത്തെങ്കിലും വനമന്ത്രാലയം എതിര്‍ത്തതിനാല്‍ അവിടെ നിന്ന് മാറ്റി ആണവോര്‍ജ വകുപ്പിന്റെ ഇഷ്ട്ടപ്രകാരം തേനിയില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. ഇതിനായി പ്രത്യേക ബോര്‍ഡും ഉണ്ടാക്കി. ഇന്ത്യ ബേസ്ഡ് ന്യുട്രിനോ ഒബ്സര്‍വേഷന്‍
.
ഇത് തേനിയില്‍ നിന്ന് ആരംഭിച്ച് 2500 മീറ്റര്‍ പിന്നിട്ട് ഇടുക്കിയില്‍ എത്തുമെന്നാണ് പറയുന്നത്. അമേരിക്കയില്‍ നിന്ന് വരുന്ന ഇവയെ ഒരു കിലോമീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത തുരങ്കത്തിലൂടെയാണ് പറഞ്ഞു വിടുന്നത്. 1.3 ആഴത്തില്‍ ആയിരിക്കും തുരങ്കത്തിന്റെ സ്ഥാനം. ഇതിന്റെ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത് പതിനായിരം കോടിയിലേറെ രൂപയും.



ഈ പരീക്ഷണത്തിന്റെ ഉദ്ദേശം പ്രപഞ്ചത്തിന്റെ ഉല്പത്തി അറിയാം എന്നുള്ള വിശ്വാസം ആണ്. പ്രപഞ്ചം ഉണ്ടായപ്പോള്‍ ഉണ്ടായ ഒരു ന്യുട്രിനോയെ പിടിച്ച് കീറിമുറിച്ചാല്‍ ആ രഹസ്യങ്ങള്‍ കിട്ടുമെന്ന് വിശ്വസിക്കുന്നു

എന്നാല്‍ ഇതിനെതിരെ ഇടുക്കിയില്‍ വി ടി പത്മനാഭന്റെ നേതൃത്വത്തില്‍ സമരം നടന്നു വരികയാണ്‌. ആദ്യസമരമൊക്കെ നമ്മുടെ എ പി ജെ അബ്ദുള്‍കലാമും മറ്റു പല വ്യക്തികളും കൂടി ഉറപ്പു നല്‍കിയതിനാല്‍ ആ സമരം ഉറഞ്ഞു പോയിരുന്നു. എന്നാല്‍ ഇന്ന് വി സിന്റെ പ്രസ്താവനയോട് കൂടി സമരത്തിനു പുതിയ മാനം കൈ വന്നിരിക്കുന്നു. ഇതികം ആരും അറിയാതെ കിടന്ന പദ്ധതി ഇന്ന് പുറംലോകം അറിയാന്‍ തുടങ്ങിയിരിക്കുന്നു.

എന്തായാലും വിവാദങ്ങളില്‍ ഇനി ഈ പദ്ധതി ആടിയുലയുമെന്ന്‍ ഉറപ്പാണ്‌. ഇതിന്റെ അകെ ഉള്ള പ്രശ്നം ഞാന്‍ മനസിലാക്കുന്നത് ഈ തുരങ്കം  നിര്‍മ്മിക്കുന്ക വഴി കുറെയേറെ പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നു എന്നതാണ്.  കടുവ സങ്കേതം, മുല്ലപ്പെരിയാര്‍, മതികെട്ടാന്‍മല എന്നിവയ്ക്ക് അടുത്താണ് ഈ പരീക്ഷണമേഖലയെന്നതാണ് ആശങ്കയുണര്‍ത്തുന്നത്.

എന്നാല്‍ കേന്ദ്ര ന്യുട്രിനോ ഒബ്‌സര്‍വേറ്ററി അധികൃതരുടെ വിശദീകരണം ഇങ്ങനെയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഏറെ ദൂരെ തമിഴ്‌നാടിന്റെ സ്ഥലത്താണ് പരീക്ഷണശാല നിര്‍മ്മിക്കുന്നത്. പരീക്ഷണം അവിടെ നടക്കുമെങ്കിലും കേരളം ഇതിന്റെ പരിധിയില്‍ വരില്ല. കേരളത്തിലേക്ക് തുരങ്കം പണിയുന്നില്ലെന്നുമാണ്.

ഇന്ന് ഈ രാജ്യത്തു പട്ടിണി കിടന്നു പതിനായിരങ്ങള്‍ മരിക്കുന്നു. അവരെയൊന്നും തിരിഞ്ഞു നോക്കാതെ ഇങ്ങനെയുള്ള പരീക്ഷങ്ങള്‍ തുടങ്ങുക എന്നത് വിരോധാഭാസം. എന്നാല്‍ മറുവശം ഈ പരീക്ഷണം ഇവിടെ നടക്കുന്നതില്‍ നമ്മുടെ ഇന്ത്യന്‍ ശാസ്ത്രലോകം വികസിക്കും എന്നതാണ്.

ഇനി വരും ദിവസങ്ങളില്‍ ഇതിനെകുറിച്ച് കേരളം കലംകുലിഷിതമായി ചര്‍ച്ച ചെയ്യും. അതുവഴി ഇതിന്റെ നേട്ടങ്ങളും കൊട്ടങ്ങളെകുറിച്ചും കൂടുതല്‍ അറിയാമെന്നു വിശ്വസിക്കുന്നു.






Friday 14 September 2012

കൂടംകുളം ഒരു ജനതയുടെ ആശങ്ക


 ഇന്ന് ഇന്ത്യ മുഴുവന്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കൂടംകുളം ആണവോര്‍ജ നിലയം. പലര്‍ക്കും ഇതിനോട് പലതരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ട്. എന്നാല്‍ എനിക്ക് ഈ പദ്ധതി  അംഗികരിക്കാന്‍ ആവില്ല എന്ന് ഞാന്‍ ആദ്യമേ പറയട്ടെ.

1988 ല്‍ രാജിവ് ഗാന്ധിയും അന്നത്തെ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവും ചേര്‍ന്ന് ആണവ മുങ്ങികപ്പല്‍ സാങ്കേതികവിദ്യ കൈമാറ്റതിനായി ഒരു കരാര്‍ തയാറാക്കി. എന്നാല്‍ അതില്‍ ആണവ റിയാക്ടര്‍ കച്ചവടത്തിനുള്ള തീരുമാനവും തിരുകിക്കയറ്റിയിരുന്നു. ഈ കരാര്‍ ഉടമ്പടി ഒപ്പ് വെയ്ക്കുന്നത് 1997ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ദേവഗൗഡയും റഷ്യന്‍ പ്രസിഡണ്ട്‌ ബോറിസും ചേര്‍ന്നാണ്.

പിന്നീട് ഇതിനെ കുറിച്ച് പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയും കേരളത്തിലെ കോതമംഗലതും, കാസര്‍ഗോഡും ഈ ആണവനിലയം  സ്ഥാപിക്കാന്‍ നീക്കം നടന്നപ്പോള്‍  ശക്തമായ സമരങ്ങള്‍ കാരണം ഇവിടെ നിന്ന് കൊണ്ട് പോയി തമിഴ്നാട്ടിലെ കൂടംകുളത്ത് സ്ഥാപിക്കുകയും ചെയ്തു. കൂടംകുളത്തെ ആണവനിലയത്തില്‍ മൊത്തം നാലു ഘട്ടങ്ങളിലായി ആറു റിയാക്ടറുകളാണ് നിര്‍മിക്കാന്‍  ഉദ്ദേശ്യക്കുന്നത്. അതില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഈ പദ്ധതി പൂര്‍ത്തിയാകുന്നതിലൂടെ 9000 മെഗാവാട്ടിന്റെ ഉത്പാദനം ആണ് വാഗ്ദാനം ചെയ്യുന്നത് . 

ഇനി എന്തുകൊണ്ട് എതിര്‍ക്കപെടുന്നു എന്നത്.

കൂടംകുളത്തുകാര്‍ മാത്രമല്ല ലോകജനത മുഴുവന്‍ ആണവോര്‍ജം എന്ന് കേള്‍ക്കുമ്പോഴേ ഒന്ന് ഭയക്കുന്നു. അതിനു കാരണം 2011 മാര്‍ച്ച്‌ 11ന് ജപ്പാനിലെ ഫുകുഷിമ ന്യുക്ലിയാര്‍ ദുരന്തമാണ്. അതിനു കാരണം വഹിച്ചത് സുനാമിയും ഭൂകമ്പവും ഒരേസമയം ജപ്പാനെ ആക്രമിച്ചതിനാലാണ്. (ഇങ്ങനെ ഒരു ദുരന്തം ഇന്ത്യയില്‍ വരില്ല എന്നൊനും ആര്‍ക്കും പറയാന്‍ സാധിക്കില്ല. വന്നു കഴിയുമ്പോള്‍ വീണ്ടുവിചാരത്തിനുള്ള സമയം അതിക്രമിച്ചിരിക്കും )

ഫുകുഷിമ ദുരന്തം 1986ലെ റഷ്യയിലെ ചെര്‍ണോവിലെ ന്യുക്ലിയാര്‍ ദുരന്തത്തെക്കാള്‍ ഭയാനകം ആയിരുന്നു. ഇന്ന് ജപ്പാന്‍ ആണവനിലയങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ ശ്രമിക്കുയാണ്. കാരണം അവര്‍ അതിന്റെ ഭീകരത അനുഭവിച്ചറിഞ്ഞു.ഇന്ന് 40 ലോകരാജ്യങ്ങള്‍ സുരക്ഷഭീഷണിമൂലം ആണവനിലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുയാണ്. എന്നാല്‍ അതില്‍ ഒരാളായ റഷ്യയുടെ സഹായത്തോടെയാണ് ഈ ആണവനിലയം ഇവിടെ വരുന്നത്. അത് തന്നെ വളരെ വിരോധാഭാസം നിറഞ്ഞകാര്യമാണ്.


ഫുകുഷിമയുടെ അനുഭവ പാഠത്തില്‍ ലോകജനത ആണവോര്‍ജത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയപോഴാണ് ഇന്ത്യയില്‍ ആണവനിലയം പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഫുകുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ആണവനിലയങ്ങള്‍ പരിശോധന വിധേയമാക്കുകയാണ്. ഇതിനകം ജര്‍മനി ഏഴു ആണവനിലയങ്ങള്‍ അടച്ചുപൂട്ടി. കൂടാതെ അയര്‍ലന്‍ഡും ജര്‍മനിയുടെ പാത പിന്തുടരുന്നു. ഇന്ത്യന്‍ അറ്റോമിക് എനെര്‍ജി റെഗുലേറ്ററി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പറയുന്നത് സാമ്പത്തികലാഭം ആണ് ആണവരംഗത്തെ എടുത്ത് ചാട്ടത്തിനു കാരണം. മഹാരാഷ്ട്രയിലെ താരാപ്പൂര്‍ ആണവനിലയത്തിന്റെ ഉം 2 ഉം റിയാക്ടറുകള്‍ പ്രവര്‍ത്തന കാലയളവ്‌ കഴിഞ്ഞിട്ട് 16 വര്‍ഷമായി എന്നാണ്. അമേരിക്കന്‍ ആണവനിയന്ത്രണ കമ്മീഷന്‍ ഈ നിലയങ്ങള്‍ പൂട്ടാന്‍ ഉപദേശിച്ചിരുന്നു എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടച്ചിടാന്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്. ഇപ്പോഴും അവയെല്ലാം പ്രവര്‍ത്തിക്കുന്നു.

ഫുകുഷിമ ആണവനിലയം തകര്‍ന്നപ്പോള്‍ അണുവികരണങ്ങളായ അയഡിന്‍, സീസിയം-134, സീസിയം-137 ഇവയെല്ലാം അമേരിക്കന്‍ തീരങ്ങളിലും ഓസ്ട്രേലിയന്‍ തീരങ്ങളില്‍ വരെ എത്തുകയുണ്ടായി. ഒരു ആണവനിലയം അടച്ചുപൂട്ടിയാല്‍ അതിന്റെ അണുവികിരണ ഭീഷണി നാല്‍പതിനായിരത്തോളം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കും എന്നാണ് ശാസ്ത്രം പറയുന്നത്. അതുപോലെ ഫുകുഷിമ ദുരന്തം ഉണ്ടാക്കുന്ന ആഘാതം എത്രയെന്നു ശാസ്ത്ര ലോകത്തിന് ഇത് വരെ കണക്കു കൂട്ടാന്‍ സാധിച്ചിട്ടില്ല. ചെര്‍ണോവില്‍ ദുരന്തത്തില്‍ 57 മരണം തല്‍സമയം നടന്നെങ്കില്‍ കാന്‍സര്‍ ബാധിച്ചു ഒന്‍പതിനായിരത്തോളം ജനങ്ങള്‍ മരിച്ചു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെര്‍ണോവില്‍  ആണവനിലയം തകര്‍ന്നതിന് ശേഷം അത് കോണ്‍ക്രീറ്റ് കൊണ്ട് ഒരു കുട രൂപത്തില്‍ കവര്‍ ചെയുകയാണ് ഉണ്ടായത്. എന്നാല്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തിയില്‍ എര്‍പ്പെട്ടവര്‍ പലരും മാരകരോഗം മൂലമാണ് മരണമടഞ്ഞത് ഇത് മറ്റൊരു ദുരന്തമുഖം




ഏറെ പഠനങ്ങള്‍ നടത്തിയ ശേഷമാണു കൂടംകുളം ആണവനിലയം വരുന്നത് എന്നത് ശരി തന്നെ. എന്നാല്‍ ഈ പ്രദേശത്ത് പാറ ഉരുക്കുന്ന പ്രതിഭാസമായ റോക്ക് മേല്റ്റ് എക്സ്ട്രുഷന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് പഠനങ്ങള്‍ നടന്നത് നിര്‍മാണത്തിന് ശേഷമാണു. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാന്‍ ഒരു നടപടിയും അന്ന് സ്വീകരിച്ചില്ല. ഇതൊക്കെ കൂടാതെ 130 കിലോമീറ്റര്‍ അകലെ ഉറക്കംനടിച്ചുകിടക്കുന്ന ഒരു അഗ്നിപര്‍വ്വതവും നിലവില്‍ ഉണ്ട്. പിന്നെ ഭയക്കാനുള്ള ഒരു കാര്യം സുനാമി ആണ്. ഒരിക്കല്‍ നമ്മള്‍ അനുഭവിച്ചതുമാണ് സുനാമിയുടെ ഭീകരത.ആണവനിലയം കടലിന്റെ സൈഡില്‍ ആയതിനാല്‍ ഈ ഭീഷണിയും നിലനില്‍ക്കുന്നു.  പിന്നെ ആരും കാണാത്ത മറ്റൊരു പ്രശ്നം കടല്‍ തീരതോട് അടുത്തു നില്‍ക്കുന്നതിനാല്‍ വിദേശഅക്രമങ്ങളും പ്രതീക്ഷിക്കാം.

അതുമാത്രമല്ല ആണവനിലയത്തില്‍ നിന്ന് കടലിലേക്ക് ഒഴുക്കി വിടുന്ന ചൂടുവെള്ളം  ഒഴുക്കി വിടുമ്പോള്‍ അത് കടലിലെ ആവാസവ്യവസ്ഥയെ തകര്‍ക്കും. ഫുകുഷിമ അണുവികിരണം 200 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു അതുകൊണ്ട് തന്നെ ഈ നിലയത്തെ കേരളവും ഭയക്കണം.

എന്തെങ്കിലും ഒരു അപകടം ഉണ്ടായാല്‍ അതിനെ എങ്ങനെ നേരിടും എന്നുപോലും ഇതുവരെ ആരും ഒന്നും പറഞ്ഞതുമില്ല. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൗനത്തെ പലരും കൂട്ട് പിടിക്കുന്നു. 

എന്ത് ഊര്‍ജം ആണെങ്കിലും നമ്മുക്ക് ആവശ്യമാണ് . എന്നാല്‍ ഈ സാമൂഹ്യപ്രശ്നങ്ങളെ കണ്ടില്ല എന്ന് നടിക്കാന്‍ ആവില്ല എന്ന് മാത്രം..

(ഇതിന്റെ തുടര്‍ച്ചയെന്നോണം കുറെയേറെ വിവരണങ്ങള്‍ ഹസീന്‍ ഈ പോസ്റ്റിനു കമന്റ്‌ ആയി ചേര്‍ത്തിട്ടുണ്ട് പൂര്‍ണതയ്ക്ക് വേണ്ടി അതുകൂടി വായിക്കണം എന്ന് താല്പര്യപ്പെടുന്നു.)




Related Posts Plugin for WordPress, Blogger...